May 11, 2014

"മലകൾക്കപ്പുറം പുഴയുണ്ട്"

ഗതാകലഗുഹയിൽ നിന്നും പുനർജ്ജനിപ്പുഴയിലേയ്ക്കുള്ള യാത്രയിലാണ് ഞാൻ. ദിവസങ്ങളേറെയായി പാദങ്ങൾ വിശ്രമമറിയാതെ നടകൊണ്ടിട്ട്. മോക്ഷദായിനിയായ, ദാഹശമനിയായ പുഴയോരത്തെത്താനുള്ള തിടുക്കം വിശപ്പും ദാഹവും രുധിരമായോഴുകിയതറിഞ്ഞില്ല. ഗുഹയിലെ വാസം വീർപ്പുമുട്ടലുകളുടെ ദുസ്സഹമായ ഇരുൾ മൂടിയപ്പോൾ സ്വത്വം നിഷ്ക്കാസിതമായ ജീവചക്രത്തിന്‍റെ പൊരുളും, പര്യവസായിയായ അനിഷേധ്യസത്യവും അറിയാൻ അനിശ്ചിതമായ ലക്ഷ്യസ്ഥാനം തേടിയിറങ്ങി...

ആദിത്യ
ന്‍റെ പൊൻകിരണങ്ങൾ എത്തിച്ചേരാൻ പാടുപെട്ടിരുന്ന നിബിഡമായ
ഒരു കാട്ടിലായിരുന്നു  എന്‍റെ വാസസ്ഥലം. പലനിറങ്ങളിലുള്ള, ഉയരമുള്ള മെലിഞ്ഞതും തടിച്ചതുമായ മരങ്ങൾക്കിടയിൽക്കൂടി സായാഹ്ന സവാരിക്കിറങ്ങിയിരുന്ന ഞാൻ എന്‍റെ  മടക്കയാത്രയിൽ സവർണ്ണമായ ആരണ്യത്തിനെ രാത്രിയുടെ നിറം ചാലിച്ച് ഏകീകരിക്കുന്ന ഇരുളിനെ പലപ്പോഴും കണ്ടുമുട്ടി. അകാലത്തിൽ അന്ധകാരം സുനിശ്ചിതമായ വൈകുന്നേരങ്ങളിലും സമയനിഷ്ഠ പാലിച്ച എനിക്ക് ബദ്ധപ്പെട്ടാണെങ്കിലും  ഇരുളിനെ മറികടന്ന് തിരിച്ചെത്താൻ കഴിഞ്ഞിരുന്നു...

ഒരിക്കൽ ഗ്രഹണം ബാധിച്ച പകൽ എരിഞ്ഞു  തീർന്ന് ഘടികാരങ്ങൾ ആരക്കാലുകൾ ഓടിത്തളർന്നിട്ടും അടുത്ത പകൽ വെളിച്ചമെത്താൻ വൈമുഖ്യം കാട്ടി. മണിക്കൂറുകൾ എണ്ണിത്തീർത്ത രാപ്പകൽ വ്യത്യാസമില്ലാത്ത ദിനങ്ങൾ എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങി. കരുതിവച്ച ജീവദ്രവ്യങ്ങളും ജീവനവും അതിജീവനത്തി
ന്‍റെ പാഠം മടുത്തു തുടങ്ങിയ അവസരത്തിലാണ് വിദൂരതയിൽ എങ്ങോ ജീവദായിനിയായ ഒരു പുഴയുണ്ടെന്നു സ്മൃതിപഥത്തിൽ തെളിഞ്ഞത്. അവിടെയ്ക്കുള്ള യാത്ര സാഹസികവും കഠിനമേറിയതുമാണെന്നറിഞ്ഞിട്ടും പട്ടിണിക്കോലമായെങ്കിലും   അശരീരിയാകാത്ത ആത്മാവ് സാധൂകരണങ്ങളുടെ പടവുകൾ കയറി ഗുഹയ്ക്ക് പുറത്തെത്തി...

പകൽ വെളിച്ചം അപൂർവ്വമായിരുന്ന എനിക്ക് പുറത്തെത്തിയപ്പോൾ ഒരു സത്യം ബോധ്യമായി; എല്ലാം മൂടിയ ഈ കറുപ്പ് എനിക്ക് മാത്രമേ അപരിചതവും അസ്സഹനീയവുമായി മാറിയിട്ടുണ്ടായിരുന്നുള്ളൂ. മറ്റു സഹജീവികൾ മൂങ്ങകളെയും മാർജ്ജരന്മാരെയും അതിശയിപ്പിക്കും വിധം പുതിയ സാഹചര്യവുമായി സമന്വയം പാലിച്ചപ്പോൾ ദിനചര്യയുടെ ഭാഗമായിരുന്ന ഇരുൾ യാത്ര പകർന്നു തന്ന അറിവുകൾ സാരമായ വീഴ്ചകളിൽ നിന്നും എനിക്ക് രക്ഷ നല്കി...



പൂർവ നിർവ്വചിതമല്ലാത പാതയിലെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയവരോടൊക്കെ ദാഹമകറ്റുന്ന പുഴയുടെ ഉറവിടം ആരാഞ്ഞു ഞാൻ. പതഞ്ഞു നുരഞ്ഞൊഴുകുന്ന അരുവികളുടെ മർമ്മരം
കേട്ട കാതുകളെ നയനബന്ധിതമായ നിർദ്ദേശങ്ങൾക്ക് ചെവികൊടുത്തിരുന്ന ഹൃദയം അവഗണിച്ചു. എതിർ ദിശയിൽ നിന്നു വന്ന പഥികരുടെ "മലകൾക്കപ്പുറം പുഴയുണ്ട്" എന്ന വാക്കുകളിൽ ഓരോ ജലമർമ്മരവും നിഷ്ഫലമായിക്കൊണ്ടിരുന്നു. മലിനമായ കൈകാലുകൾ കഴുകി ദേഹശുദ്ധി വരുത്തുവാനുപകരിച്ച തെളിനീരിന് ദാഹശമനത്തിന് അയോഗ്യത കൽപ്പിച്ചപ്പോൾ ഓരോ മലയും അതിനപ്പുറമുള്ള അടുത്ത പുഴയും തേടി മനസ്സും ശരീരവും നീങ്ങി...

അല്പം ദൂരെയായി അടുത്ത മല കാണുന്നുണ്ട്. ദേഹം തളര്ന്നു തുടങ്ങിയിരിക്കുന്നു. ആവേശത്തി
ന്‍റെ അവസാനകണികയും കാലുകൾക്ക് ഊർജ്ജമാക്കി ഞാൻ ഓടുകയായിരുന്നു. മല കടന്നു പുഴയോരത്തെത്തി. നിശബ്ദമായ പുഴയിലേക്ക് ഇറങ്ങും മുൻപ്  അവസാന നിർദ്ദേശത്തിനായി ചുറ്റും ദൃഷ്ടി പായിച്ചു. അടുത്തെങ്ങും ജീവന്‍റെ ഒരു നിസ്വനവും കേട്ടില്ല.

ഞാൻ ശ്രദ്ധയോടെ പുഴയിലേക്കിറങ്ങി. കാലുകളിൽ വിറങ്ങലിപ്പിക്കുന്ന തണുപ്പ്. മുന്നോട്ട് കുനിഞ്ഞ് കൈക്കുമ്പിളിൽ നിശ്ചലമായ ജലമെടുത്തു. തുറന്നിരുന്ന കണ്ണുകള വെള്ളത്തി
ന്‍റെ കഠിന്യമോ ലവണത്വമൊ കണ്ടില്ല; നാസികകൾ ഗന്ധവും അറിഞ്ഞില്ല. യാത്ര ചെയ്തു തളർന്ന ദേഹവും ദേഹിയും അവസാന ജലകണത്തിന്‍റെ രുചിയുമറിഞ്ഞില്ല.

കണ്‍പോളകൾക്ക് ഘനമേറുന്നു. കാലമേറെയായ്, രാത്രിയുടെ അന്ത്യയാമങ്ങളിൽ നെറുകയിലൊരുമ്മ നല്കി എന്നിൽ നിന്നും നടന്നകന്നു ദൂരെ മാറിനിന്ന നി
ന്‍റെ സാമീപ്യം ഞാനറിയുന്നു. നിന്‍റെ ഹൃദയത്തോട് ചേർന്ന്, ആ കരവലയത്തിനുള്ളിൽ ഞാൻ നിദ്ര കൊള്ളുമ്പോൾ, എന്‍റെ സ്വപ്നങ്ങൾക്കപ്പുറം ഇരുൾ മാറി അവസാനത്തെ മലയും അതിനപ്പുറം പുനർജ്ജനിപ്പുഴയും നനവുള്ള മന്ദസ്മിതം പൊഴിച്ചു...

4 comments:

vazhitharakalil said...
This comment has been removed by the author.
vazhitharakalil said...

good feel....i liked it.. Keep going

Manoj vengola said...

ഈ ബ്ലോഗില്‍ ആദ്യമാണ്. വായിച്ചു. നന്മകള്‍.

Jayasree. P. R. said...

thank u