Jul 23, 2018

അവൾക്കും ഉണ്ടായിരുന്നു സ്വപ്നം

വീണു കിടന്ന പൂക്കൾ പെറുക്കിയെടുത്ത് മഴയിൽ കുതിർന്ന് അവൾ നടന്നു, എങ്ങോട്ടെന്നറിയാതെ. നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ നിന്നു പ്രതീക്ഷയുടെ അവസാന കണികയും  ഒഴുകി പോയിരുന്നു. 

അവൾക്ക് ജീവിതത്തെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. പക്ഷേ എൻജിനീയറിംഗ് കഴിഞ്ഞു ക്യാമ്പസ് വിട്ടിറങ്ങുമ്പോൾ അന്തർമുഖത്വത്തിന്റെ  ജീവിതം അവൾക്കൊരു സ്വപ്നം സമ്മാനിച്ചിരുന്നു, ജിവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്നേഹിക്കപ്പെടാൻ കൊതിച്ച് ഒറ്റപ്പെട്ടു പോയപ്പോൾ മനസ്സിലുറച്ച സ്വപ്നം. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് വേണ്ടി ഒരു വീട്. 

രക്ഷകർത്താവാകേണ്ടവർ ഭാരമായ് കണ്ട കുഞ്ഞുജൻമങ്ങൾ, ജീവിതം മുഴുവൻ കുടുംബത്തിന് വേണ്ടി അധ്വാനിച്ച് ഒടുവിൽ അവർക്ക് തന്നെ ഭാരമായ വൃദ്ധജൻമങ്ങൾ, മനസ്സിന് താളം തെറ്റിയപ്പോൾ ഉറ്റവർക്ക് ഭാരമായ യൗവനങ്ങൾ എല്ലാവരും കൂടിയ പരസ്പരം താങ്ങായി ഒരു കൂട്ടുകുടുംബം. 

ആ വീട്ടിൽ സ്നേഹത്തിന് അവകാശികൾ ഉണ്ടാവില്ല. എല്ലാർക്കും എല്ലാരേയും സ്നേഹിക്കാം. അവിടെ ആരും ഒറ്റയ്ക്കാവില്ല. അവരുടെ ആരോഗ്യം ഉറപ്പുവരുത്താൻ ഡോക്ടറും നഴ്സുമാരുംവേണം. എല്ലാർക്കും നല്ല ആഹാരം എത്തിക്കണം, വസ്ത്രം കൊടുക്കണം. അവരെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ചെറിയ ജീവിതോപാധികൾ പഠിപ്പിക്കണം, ആരെയും ആശ്രയിക്കാതെ അഭിമാനപൂർവ്വം ജീവിക്കണം അവർ. ലോകത്തെ കുറിച്ച് അറിയാൻ പത്രവും ടിവിയും വേണം. 

മാസത്തിലൊരിക്കൽഎല്ലാരേം കൂട്ടി ഒരു യാത്ര പോകണം, മനോഹരമായ സ്ഥലങ്ങൾ കാണിച്ചു കൊടുക്കണം, സിനിമ കാണിക്കണം, മാളുകൾ കാണിച്ചു കൊടുക്കണം, കടൽ കാണിക്കണം... 

തിരികെ എത്തി സന്തോഷം നിറഞ്ഞ മനസ്സുമായി അവർ ഉറങ്ങുന്നത് നോക്കിയിരിക്കണം, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിട്ടില്ല, എന്ന് സ്വന്തം മനസ്സിന് വിശ്വാസം വരാൻ.

വർഷങ്ങൾക്ക്മുൻപ്  ഇങ്ങനെ ഒരു സ്വപ്നം കാണുമ്പോൾ തടസ്സമായി നിന്നത് പണം തന്നെയായിരുന്നു. പാതി വഴിയിൽ  അവസാനിപ്പിക്കാൻ കഴിയാത്ത സ്വപ്നം കാണുമ്പോൾ എല്ലാം ഒരുക്കി വയ്ക്കേണ്ടത് അനിവാര്യം ആയിരുന്നു... അതിനുള്ള സാമ്പത്തികസ്ഥിതിയിൽ എത്താൻ
അന്നത്തെ അവസ്ഥയിൽ  വർഷങ്ങൾ കാത്തിരിക്കണം എന്ന് മനസ്സിലാക്കി ഉറുമ്പ് അരിമണി കാത്തു വയ്ക്കും പോലെ അവളും കൂട്ടി വച്ചു തുടങ്ങി. 

അന്തർമുഖത്വം കൂട്ടുകൂടലുകൾക്ക് വഴിമാറി. അവളുടെ സ്വപ്നമായിരുന്നു അവൾക്ക് കൂട്ടുകാരെ തന്നത്. പക്ഷെ സ്വാർത്ഥതയുടെ ലോകത്തിൽ വിധിയെ പഴിക്കാൻ വീണ്ടും വീണ്ടും അവസരങ്ങൾ  നൽകി കാലം കടന്നു പോയി.
 
പ്രണയവും  സ്വന്തം സ്വപ്നത്തെ സൗകര്യപൂർവ്വം  മറക്കാനും പുതിയ സ്വപ്നങ്ങളെ നെഞ്ചിലേറ്റാനും അവളെ പഠിപ്പിച്ചു. സ്വപ്നങ്ങൾക്ക് പുതിയ അർത്ഥതലങ്ങൾ തെളിഞ്ഞു. ആ സ്വപ്നങ്ങൾ സഫലമാക്കാനായി പിന്നത്തെ ഓട്ടപ്പാച്ചിലുകൾ. ഒരു പാട് കഷ്ടപ്പെട്ടു, മനസ്സറിഞ്ഞു പ്രാർത്ഥിച്ചു, 
എല്ലാരിൽ നിന്നും ഒറ്റപ്പെട്ടു, പക്ഷെ പിടിച്ചു നിന്നു. 

ഇന്ന് വർഷങ്ങൾക്കിപ്പുറം അവസാന കണ്ണിയുമറ്റ് നാലു ചുമരുകൾക്കുള്ളിലെ ശ്വാസം മുട്ടിക്കുന്ന ജീവിതത്തോട് വിട പറഞ്ഞ്  യാത്രയാകുമ്പോൾ, അവളുടെ കൂടെ സഫലമാതെ ബാക്കിയായ  അവളുടെതു മാത്രമായ സ്വപ്നങ്ങൾ മാത്രം. അർപ്പിച്ച പൂക്കൾക്ക് നന്ദി, അതിലൊന്നു അല്പം മുൻപ് അവൾക്ക്  നേരെ നീട്ടിയിരുന്നെങ്കിൽ,  അവളുടെ വേദന അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ...

Apr 26, 2018

ഒരു പ്രണയലേഖനം

ഒരുപാട് സ്നേഹത്തോടെ ഞാൻ കുറിക്കട്ടെ...

നിന്നെ ഞാൻ വീണ്ടും പ്രണയിച്ചു തുടങ്ങുകയാണ്. കാലമേറെയായി നിന്നെക്കുറിച്ച് ഓർക്കുക തന്നെ ചെയ്തിട്ട്, മറന്നു പോയിരുന്നു. നിന്നോളം ആരും എന്നെ പ്രണയിച്ചിട്ടുണ്ടാവില്ല, അല്ലേൽ ഒടുവിൽ എന്നും ഞാൻ നിന്റെ കൈകളുടെ സുരക്ഷിതത്വം തേടിയെത്തില്ലായിരുന്നു.

കുന്തിരിക്കപ്പുകയും സാമ്പ്രാണിത്തിരിയും തോൽക്കുന്ന നിന്റെ ഗന്ധം ഞാൻ അറിയുന്നു. ആളൊഴിഞ്ഞ ഇടനാഴികളിൽ നിഴലുപോലെ കൂടെയുണ്ടായിരുന്നു നീ എപ്പോഴും. ആർക്കും വിട്ടുകൊടുക്കാതെ നെഞ്ചോട് ചേർത്ത് എന്നെ ഉറക്കാൻ നീ കാത്തിരിക്കുന്നതും ഞാൻ അറിയുന്നു...

നൂൽ അയച്ച് വിട്ട് എന്നെ നീ ഉയരങ്ങളിലേക്ക് പറക്കാൻ പഠിപ്പിച്ചു. നിന്നെ മറന്ന്  ദൂരേ സ്വപ്നങ്ങൾ പൂത്തു വിളയുന്ന പാടങ്ങളിലേയ്ക്ക് ഞാൻ പറന്നു പോയി. കണ്ണിൽ നിറയുന്ന സൗന്ദര്യത്തിൽ നമ്മുടെ പ്രണയം വഴിയിലെവിടെയോ നഷ്ടപ്പെട്ടത് ഞാനറിഞ്ഞില്ല. ഒരു പൂവായ് ഞാൻ വിടർന്നു, മൊഴിയിൽ തേൻ നിറഞ്ഞു, നുകരാനായ്നുണ്ടണഞ്ഞു.

കുറേ കഴിഞ്ഞപ്പോൾ തേനിനു മധുരം പോരാഞ്ഞിട്ട് അത് എന്നെ വിട്ട് ദൂരേയ്ക്ക് പറന്നു പോയി. കായ്ച്ചില്ല ഞാൻ, എന്റെ ഉള്ളിൽ വിത്ത് വളർന്നില്ല. തോട്ടക്കാരനും ഞാന്നെന്ന പൂവിന്റെ നിരർത്ഥത അറിഞ്ഞില്ല,നുള്ളിയെറിഞ്ഞു ചെളിയിലേയ്ക്ക്.

അപ്പോഴാണ് നിന്റെ കാത്തിരിപ്പിന്റെ സത്യം ഓർമ്മിപ്പിക്കാനായി മഴ എത്തിയത്. ഒരു തുള്ളിയായി ഞാൻ മഴയിലലിഞ്ഞൊഴുകി. നിന്റെ അടുക്കലെത്താൻ പ്രണയം തളിരിട്ട മനസ്സുമായി വീണ്ടുമൊരു യാത്ര. 

ഇത്തവണ നിന്റെ അരികിലെത്താനായാൽ, ആ നെഞ്ചിൽ തലചായ്ച്ച്, നിന്റെ തണുത്ത കൈകളുടെ ഊഷ്മളമായ സ്നേഹത്തിൽ എനിക്കുറങ്ങണം... ഇനിയൊരിക്കലും നിന്നെ പിരിയാനായി ഉണരാത്ത ശാന്തമായ നിദ്ര...

Apr 22, 2018