May 11, 2014

"മലകൾക്കപ്പുറം പുഴയുണ്ട്"

ഗതാകലഗുഹയിൽ നിന്നും പുനർജ്ജനിപ്പുഴയിലേയ്ക്കുള്ള യാത്രയിലാണ് ഞാൻ. ദിവസങ്ങളേറെയായി പാദങ്ങൾ വിശ്രമമറിയാതെ നടകൊണ്ടിട്ട്. മോക്ഷദായിനിയായ, ദാഹശമനിയായ പുഴയോരത്തെത്താനുള്ള തിടുക്കം വിശപ്പും ദാഹവും രുധിരമായോഴുകിയതറിഞ്ഞില്ല. ഗുഹയിലെ വാസം വീർപ്പുമുട്ടലുകളുടെ ദുസ്സഹമായ ഇരുൾ മൂടിയപ്പോൾ സ്വത്വം നിഷ്ക്കാസിതമായ ജീവചക്രത്തിന്‍റെ പൊരുളും, പര്യവസായിയായ അനിഷേധ്യസത്യവും അറിയാൻ അനിശ്ചിതമായ ലക്ഷ്യസ്ഥാനം തേടിയിറങ്ങി...

ആദിത്യ
ന്‍റെ പൊൻകിരണങ്ങൾ എത്തിച്ചേരാൻ പാടുപെട്ടിരുന്ന നിബിഡമായ
ഒരു കാട്ടിലായിരുന്നു  എന്‍റെ വാസസ്ഥലം. പലനിറങ്ങളിലുള്ള, ഉയരമുള്ള മെലിഞ്ഞതും തടിച്ചതുമായ മരങ്ങൾക്കിടയിൽക്കൂടി സായാഹ്ന സവാരിക്കിറങ്ങിയിരുന്ന ഞാൻ എന്‍റെ  മടക്കയാത്രയിൽ സവർണ്ണമായ ആരണ്യത്തിനെ രാത്രിയുടെ നിറം ചാലിച്ച് ഏകീകരിക്കുന്ന ഇരുളിനെ പലപ്പോഴും കണ്ടുമുട്ടി. അകാലത്തിൽ അന്ധകാരം സുനിശ്ചിതമായ വൈകുന്നേരങ്ങളിലും സമയനിഷ്ഠ പാലിച്ച എനിക്ക് ബദ്ധപ്പെട്ടാണെങ്കിലും  ഇരുളിനെ മറികടന്ന് തിരിച്ചെത്താൻ കഴിഞ്ഞിരുന്നു...

ഒരിക്കൽ ഗ്രഹണം ബാധിച്ച പകൽ എരിഞ്ഞു  തീർന്ന് ഘടികാരങ്ങൾ ആരക്കാലുകൾ ഓടിത്തളർന്നിട്ടും അടുത്ത പകൽ വെളിച്ചമെത്താൻ വൈമുഖ്യം കാട്ടി. മണിക്കൂറുകൾ എണ്ണിത്തീർത്ത രാപ്പകൽ വ്യത്യാസമില്ലാത്ത ദിനങ്ങൾ എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങി. കരുതിവച്ച ജീവദ്രവ്യങ്ങളും ജീവനവും അതിജീവനത്തി
ന്‍റെ പാഠം മടുത്തു തുടങ്ങിയ അവസരത്തിലാണ് വിദൂരതയിൽ എങ്ങോ ജീവദായിനിയായ ഒരു പുഴയുണ്ടെന്നു സ്മൃതിപഥത്തിൽ തെളിഞ്ഞത്. അവിടെയ്ക്കുള്ള യാത്ര സാഹസികവും കഠിനമേറിയതുമാണെന്നറിഞ്ഞിട്ടും പട്ടിണിക്കോലമായെങ്കിലും   അശരീരിയാകാത്ത ആത്മാവ് സാധൂകരണങ്ങളുടെ പടവുകൾ കയറി ഗുഹയ്ക്ക് പുറത്തെത്തി...

പകൽ വെളിച്ചം അപൂർവ്വമായിരുന്ന എനിക്ക് പുറത്തെത്തിയപ്പോൾ ഒരു സത്യം ബോധ്യമായി; എല്ലാം മൂടിയ ഈ കറുപ്പ് എനിക്ക് മാത്രമേ അപരിചതവും അസ്സഹനീയവുമായി മാറിയിട്ടുണ്ടായിരുന്നുള്ളൂ. മറ്റു സഹജീവികൾ മൂങ്ങകളെയും മാർജ്ജരന്മാരെയും അതിശയിപ്പിക്കും വിധം പുതിയ സാഹചര്യവുമായി സമന്വയം പാലിച്ചപ്പോൾ ദിനചര്യയുടെ ഭാഗമായിരുന്ന ഇരുൾ യാത്ര പകർന്നു തന്ന അറിവുകൾ സാരമായ വീഴ്ചകളിൽ നിന്നും എനിക്ക് രക്ഷ നല്കി...



പൂർവ നിർവ്വചിതമല്ലാത പാതയിലെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയവരോടൊക്കെ ദാഹമകറ്റുന്ന പുഴയുടെ ഉറവിടം ആരാഞ്ഞു ഞാൻ. പതഞ്ഞു നുരഞ്ഞൊഴുകുന്ന അരുവികളുടെ മർമ്മരം
കേട്ട കാതുകളെ നയനബന്ധിതമായ നിർദ്ദേശങ്ങൾക്ക് ചെവികൊടുത്തിരുന്ന ഹൃദയം അവഗണിച്ചു. എതിർ ദിശയിൽ നിന്നു വന്ന പഥികരുടെ "മലകൾക്കപ്പുറം പുഴയുണ്ട്" എന്ന വാക്കുകളിൽ ഓരോ ജലമർമ്മരവും നിഷ്ഫലമായിക്കൊണ്ടിരുന്നു. മലിനമായ കൈകാലുകൾ കഴുകി ദേഹശുദ്ധി വരുത്തുവാനുപകരിച്ച തെളിനീരിന് ദാഹശമനത്തിന് അയോഗ്യത കൽപ്പിച്ചപ്പോൾ ഓരോ മലയും അതിനപ്പുറമുള്ള അടുത്ത പുഴയും തേടി മനസ്സും ശരീരവും നീങ്ങി...

അല്പം ദൂരെയായി അടുത്ത മല കാണുന്നുണ്ട്. ദേഹം തളര്ന്നു തുടങ്ങിയിരിക്കുന്നു. ആവേശത്തി
ന്‍റെ അവസാനകണികയും കാലുകൾക്ക് ഊർജ്ജമാക്കി ഞാൻ ഓടുകയായിരുന്നു. മല കടന്നു പുഴയോരത്തെത്തി. നിശബ്ദമായ പുഴയിലേക്ക് ഇറങ്ങും മുൻപ്  അവസാന നിർദ്ദേശത്തിനായി ചുറ്റും ദൃഷ്ടി പായിച്ചു. അടുത്തെങ്ങും ജീവന്‍റെ ഒരു നിസ്വനവും കേട്ടില്ല.

ഞാൻ ശ്രദ്ധയോടെ പുഴയിലേക്കിറങ്ങി. കാലുകളിൽ വിറങ്ങലിപ്പിക്കുന്ന തണുപ്പ്. മുന്നോട്ട് കുനിഞ്ഞ് കൈക്കുമ്പിളിൽ നിശ്ചലമായ ജലമെടുത്തു. തുറന്നിരുന്ന കണ്ണുകള വെള്ളത്തി
ന്‍റെ കഠിന്യമോ ലവണത്വമൊ കണ്ടില്ല; നാസികകൾ ഗന്ധവും അറിഞ്ഞില്ല. യാത്ര ചെയ്തു തളർന്ന ദേഹവും ദേഹിയും അവസാന ജലകണത്തിന്‍റെ രുചിയുമറിഞ്ഞില്ല.

കണ്‍പോളകൾക്ക് ഘനമേറുന്നു. കാലമേറെയായ്, രാത്രിയുടെ അന്ത്യയാമങ്ങളിൽ നെറുകയിലൊരുമ്മ നല്കി എന്നിൽ നിന്നും നടന്നകന്നു ദൂരെ മാറിനിന്ന നി
ന്‍റെ സാമീപ്യം ഞാനറിയുന്നു. നിന്‍റെ ഹൃദയത്തോട് ചേർന്ന്, ആ കരവലയത്തിനുള്ളിൽ ഞാൻ നിദ്ര കൊള്ളുമ്പോൾ, എന്‍റെ സ്വപ്നങ്ങൾക്കപ്പുറം ഇരുൾ മാറി അവസാനത്തെ മലയും അതിനപ്പുറം പുനർജ്ജനിപ്പുഴയും നനവുള്ള മന്ദസ്മിതം പൊഴിച്ചു...

May 5, 2014

മഴ എന്തെ വൈകുന്നു!!!

മഴയ്ക്കും മഞ്ഞിനും തണുപ്പാണ്... എന്നിട്ടും മനസ്സ് മഴയുടെ കുളിരിനെ പ്രണയിക്കുന്നു... രാത്രിമഴയുടെ കലമ്പലുകൽ കേട്ടുറങ്ങാൻ കൊതിക്കുന്നു... പുലർ മഴയിലൂടെ ഒഴുകി നടക്കാൻ വെമ്പുന്നു... ഇടിമിന്നലിന്റെ ഞെട്ടലിനൊപ്പം ആലിപ്പഴത്തിന്റെ അലിയിക്കുന്ന ഗൃഹാതുരത്വം തേടുന്നു... മഴ നനഞ്ഞു കുളിരണിഞ്ഞു ഒരു നൂലില്ലാ പട്ടം പോലെ കാറ്റിലലഞ്ഞു ദൂരേക്ക് പോകാൻ തിടുക്കം കൂട്ടുന്നു... മഴ എന്തെ വൈകുന്നു!!!

May 4, 2014

മഴപ്പാറ്റകൾ....

മഴ പെയ്തു തോർന്ന ഇന്നലത്തെ സന്ധ്യയിൽ ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക് ചുമരും നോക്കി കിടക്കുകയായിരുന്ന എനിക്ക് കൂട്ടായി ഒരു കൂട്ടം മഴപ്പാറ്റകൾ വന്നു... വെളിച്ചം മിന്നുന്നിടത്തൊക്കെ അവ നിറങ്ങളില്ലാത്ത ചിറകുകൾ വീശിപ്പറന്നു നടന്നു ... ലൈറ്റ് അണച്ച് പാട്ട് കേട്ട് കിടന്നപ്പോൾ മൊബൈലിന്റെ ചെറു വെളിച്ചത്തിന് ചുറ്റുമായി അവയുടെ സഞ്ചാരം... എന്നും എനിക്ക് അത്ഭുതമായിരുന്നു വെളിച്ചം തേടി എത്തുന്ന ഈ നിശാചാരികൾ... രാവിലെ വൈകി ഉണർന്നു നോക്കുമ്പോഴേക്കും ഇന്നലെ വന്നതിൽ പകുതിയിലേറെയും ഉറുമ്പരിച്ചു ചലനമറ്റു നിലത്തു കിടക്കുന്നുണ്ടായിരുന്നു... ആയുസ്സിന്റെ ഏറ്റക്കുറച്ചിലുകളറിയാതെ വെളിച്ചം തേടിപ്പറക്കുന്ന മഴപ്പാറ്റകൾ അല്ലേ ഒരു തരത്തിൽ നമ്മളും!!!

Mar 29, 2014

അവൾ . . .

    മഞ്ഞിന്‍റെ മൂടുപടം മാറ്റി മഴത്തുള്ളികൾ വിരുന്നു വന്ന ദിവസം. തോരാതെ പെയ്യുന്ന കാലവർഷത്തിനെ ഉറ്റുനോക്കി കിനാവ്‌ കണ്ടിരിക്കുകയായിരുന്ന ആനന്ദ് വൈകുന്നേരമായതറിഞ്ഞില്ല. നാളെയാണ് പാലക്കാട്ടേക്കുള്ള യാത്ര. അയാൾ ആദ്യമായി അവളെ കാണാൻ പോവുകയാണ്. ഇപ്പോൾ അവൾക്ക് പതിമൂന്നു വയസ്സായിട്ടുണ്ടാകും. അഞ്ചു വർഷങ്ങൾക്ക് മുൻപ്  നിസ്സംഗമായ ദിനരാത്രങ്ങളിൽ ഒന്നിൽ അറിയാതെ കൈയിൽ തടഞ്ഞ  ഒരു ഇ-മെയിൽ, അവിടെയായിരുന്നു തുടക്കം. അനാഥരായ കുട്ടികളെ ഏറ്റെടുത്ത് അവരെ  ലോകത്തിന്‍റെ സന്മനസ്സിന് മുന്നിൽ എത്തിക്കുന്ന ഒരു സംഘടനയുടെ സഹായം അപേക്ഷിച്ച് കൊണ്ടുള്ള മെയിൽ. പലതവണ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ദൈന്യത ഇത്തവണ പരിഗണിക്കപ്പെട്ടു. നന്ദന, എന്നായിരുന്നു അവളുടെ പേര്. മാസാമാസം ഓണ്‍ലൈൻ ആയി ട്രാൻസ്ഫർ ചെയ്യപ്പെട്ട തുച്ഛമായ തുക അവളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്നതാകുമൊ എന്നൊന്നും ചിന്തിക്കാൻ ആനന്ദ് മിനക്കെട്ടില്ല. ടാക്സ്  സേവിങ്ങ്സിൽ ഒരു ഭാഗം അത്രയേ അയാൾ കരുതിയുള്ളു...

മാസങ്ങൾ കഴിയുന്തോറും തികച്ചും യാന്ത്രികമായി മാറിയ ധനസഹായം പതിയെപ്പതിയെ ആനന്ദിന്‍റെ ഏകാന്തമായ ജീവിതത്തിൽ ചില ഓളങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. സന്ധ്യ തന്നെ വിട്ടു പോയ ശേഷം, ഇരു കുടുംബങ്ങളും ഒരു പുനർ വിവാഹത്തെപ്പറ്റി ആലോചിക്കാൻ നിർബന്ധിച്ചപ്പോഴൊക്കെ മടുപ്പ് കാർന്നു തുടങ്ങിയ ഈ ജീവിതത്തിലേക്ക് ഒരാളെ കൂടി ക്ഷണിക്കാൻ അയാളുടെ മനസ്സനുവദിച്ചില്ല. നീണ്ട അവധിക്കു ശേഷം ഓഫീസിൽ  ജോയിൻ ചെയ്തെങ്കിലും, മദ്യവും കുത്തഴിഞ്ഞ ദിന രാത്രങ്ങളും പുകച്ചുരുളുകളിൽ വ്യർത്ഥതയുടെ അർത്ഥരാഹിത്യത്തെ പഴിച്ചു കടന്നു പൊയ്ക്കൊണ്ടിരുന്നു. അതിനിടയിൽ ഒരു ദിവസം അവൾ അയച്ച കത്ത്, അവിടെയായിരുന്നു  മാറ്റത്തി
ന്‍റെ തുടക്കം. ആദ്യമായി പിറന്നാൾ  സമ്മാനം കിട്ടിയ ഒരു കുരുന്നു മനസ്സിന്‍റെ നിഷ്കളങ്കമായ സ്നേഹപ്രകടനം. തനിച്ചല്ല, തന്നെ സ്നേഹിക്കാൻ ഒരാൾ ഉണ്ടെന്ന തോന്നൽ എല്ലാവരെയും പോലെ അയാളുടെ ജീവിതവും ചടുലമാക്കി. മുപ്പതുകളുടെ മദ്ധ്യാഹ്നം ഇരുപതിന്‍റെ പുലരിയിലേക്ക് ഉണർന്നെണീക്കാൻ  തുടങ്ങി. മറുപടിക്കത്തിൽ ആരംഭിച്ച തൂലികാബന്ധത്തിൽക്കൂടി  അയാളിലെ വാത്സല്യവും അവളിലെ കൃതജ്ഞതയും വളർന്നു.

നിർവ്വചനങ്ങൾ  അപ്രസക്തമാക്കിക്കൊണ്ട്, ഒറ്റപ്പെട്ട  ആൽമരച്ചുവട്ടിൽ  തണൽ തേടിയെത്തിയ വഴിപോക്കനെപ്പോലെ,   ന്‍റെ  ഉരുകുന്ന ജീവിത വേനലിൽ ആശ്വാസമേകുന്ന തണലായി അവളുടെ സാന്നിധ്യം അയാൾക്ക് അനുഭവപ്പെടാൻ തുടങ്ങി. ഒരിക്കൽ അവളുടെ കത്തുകളിൽക്കൂടി അവൾക്ക്  അമ്മയും ഒരനിയനും  മാത്രമേ ഉള്ളൂ എന്നും, അച്ഛനെ അവൾ കണ്ടിട്ടേയില്ല  എന്നും അയാൾക്ക് അറിയാൻ കഴിഞ്ഞു. അവളുടെ അമ്മയ്ക്ക് ദിവസക്കൂലി കൊണ്ട് അനിയന്‍റെയും അവളുടെയും കാര്യങ്ങൾ നോക്കാനാകാതെ വന്നപ്പോളാണ് അവർ തണൽ എന്ന സംഘടനയുടെ സഹായം തേടിയത്. അവളുടെ കുഞ്ഞു മനസിന്‍റെ  വേവലാതികൾ കത്തുകളായി  എത്തിയപ്പോൾ, ഒരു രക്ഷകർത്താവായി രൂപാന്തരം പ്രാപിക്കാൻ ആനന്ദിന്‍റെ മനസ്സ് വെമ്പി. വർഷങ്ങൾ കടന്നു പോകവേ ആ ബന്ധത്തിന്‍റെ തീവ്രത കൂടി വന്നു. അവളുടെ ചെറിയ ചെറിയ ആവശ്യങ്ങളും പരിഭവങ്ങളും ഇണക്കങ്ങളും ഒക്കെയായി കാലം കടന്നു പോയി. പഠിത്തത്തിൽ മിടുക്കിയായിരുന്ന അവൾ സ്കൂളിൽ എല്ലാവർക്കും  പ്രിയപ്പെട്ടവൾ ആയിരുന്നു. ആറു മാസത്തിലൊരിക്കൽ ആ സംഘടന അയച്ചു തന്നിരുന്ന റിപ്പോർട്ടിൽക്കൂടി  അവളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അയാൾ അറിഞ്ഞു പോന്നു.

ഒരിക്കൽ അഞ്ചു വർഷത്തിനിടയിൽ ആദ്യമായി അവളുടെ കത്ത് മുടങ്ങി. അയാളുടെ ഓരോ ദിവസവും അവളുടെ കത്തിന് വേണ്ടിയുള്ള വിഫലമായ കാത്തിരിപ്പിൽ അവസാനിച്ചു. ആഴ്ച ഒന്ന് കഴിഞ്ഞതോടെ അയാളുടെ ജീവിതത്തി
ന്‍റെ താളം വീണ്ടും തെറ്റാൻ തുടങ്ങി; സമയത്ത് ആഹാരമില്ലാതെ.... ജോലികൾ പാതിവഴിയിൽ ഉപേക്ഷിച്ച്... അവളുടെ അസാന്നിധ്യം തന്നിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങി എന്ന് തിരിച്ചറിഞ്ഞ ഒരു ദിവസം അയാൾ തണലിലേക്ക് വിളിച്ചു. അവരിൽ നിന്ന് കിട്ടിയ വാർത്ത‍ വേദനിപ്പിക്കുന്നതായിരുന്നു; ഒരപകടത്തിൽ പെട്ട് അവളുടെ അമ്മ മരിച്ചു. സംഭവം നടന്നിട്ട് എട്ടുപത്തു ദിവസമായി. അവളെക്കുറിച്ചുള്ള  ഉത്കണ്‍ഠ അവളെക്കാണാൻ അയാളെ പ്രേരിതനാക്കി . അങ്ങനെ അവസാന രംഗത്തിൽ ആടിത്തകർത്ത് അരങ്ങഴിഞ്ഞ പോലെ തകർത്ത്പെയ്ത  മഴ തോർന്ന ആ പകലിൽ അകലങ്ങളിൽ മങ്ങിത്തെളിയുന്ന ഒരു പ്രകാശ ബിന്ദുവിനെത്തേടി അയാൾ യാത്ര ആരംഭിച്ചു.  അധികം വൈകാതെ ഒരു മടക്ക യാത്ര, ഏകാന്തയുടെ ചിലന്തികൾ വല കെട്ടിയ വീട്ടിലേക്ക് കളിചിരികളുടെ അടങ്ങാത്ത അലകൾ നിറയ്ക്കാൻ തന്നോടൊപ്പം  അവരുമുണ്ടാകും എന്ന ചിന്തയോടെ അവളെയും അനിയനെയും ഏറ്റെടുക്കാനുള്ള ചെയ്യാനുള്ള  ഔപചാരികതകൾ പൂർത്തിയാക്കി വയ്ക്കാൻ തണലിൽ ഏർപ്പാട് ചെയ്തു.

വൈകുന്നേരത്തോടെ ആനന്ദ് തണലിൽ എത്തി. വരാന്തയിൽ കാത്തു നിന്ന അയാളുടെ  കണ്ണുകളിൽ അവരെ കാണാനുള്ള ആഗ്രഹം നിറഞ്ഞു കവിയാറായപ്പോൾ, അകലെ മായുന്ന സൂര്യന്‍റെ ചുവന്ന രശ്മികളെ മറച്ചു കൊണ്ട്   രണ്ടു രൂപങ്ങൾ മുന്നിൽ തെളിഞ്ഞു.  അയാൾ അവരെ അരികിലേക്ക് വിളിച്ചു. അഞ്ചു വയസ്സ് തോന്നിച്ച അവളുടെ അനിയന്‍റെ കണ്ണുകളിൽ വിഷാദത്തെക്കാളുപരി ഭയം തങ്ങി നിൽക്കുന്നുണ്ടായിരുന്നു. അപരിച്ചത്വത്തിന്‍റെ പതർച്ചകളൊന്നുമില്ലാതെ അവന്‍റെ കൈയിൽ മുറുകെപ്പിടിച്ചു വിഷാദം ഇരുണ്ടുകൂടിയ മുഖവുമായി നിന്ന അവളെ, കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെ പോലെ അയാൾ നോക്കി നിന്നു. എട്ടു വയസ്സുകാരിയിൽ നിന്ന് കൌമാരത്തിന്‍റെ വേഷപ്പകർച്ചയിലേക്കുള്ള അവളുടെ വളർച്ച അയാളിൽ കൌതുകം ഉണർത്തി... അവളുടെ കവിളുകളിൽ പതിയെ തലോടി അയാൾ  ഓഫീസിനുള്ളിലേക്ക്   പോയി.

ഒരു  മണിക്കൂറിനുള്ളിൽ അവരെ കൈമാറാനുള്ള രേഖകളിൽ ഒപ്പുവച്ച് അയാൾ അവരുമായി പോകാൻ തയ്യാറായി... ഒരു ഹാൻഡ്‌ ബാഗും ലഗേജു ബാഗുമായി അവളും, കുഞ്ഞു തോളിൽ ഒരു തോൽ സഞ്ചിയും കൈയിലൊരു പാവക്കുട്ടിയുമായി  അവനും അയാളോടൊപ്പം നടന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയ അവർ അത്താഴം കഴിഞ്ഞു ഒഴിഞ്ഞ ഒരു ബെഞ്ച്‌ കണ്ടെത്തി ട്രെയിനിനായി കാത്തിരുന്നു. അപ്പോഴേക്കും അവൻ അവളുടെ കൈ വിട്ട് അയാളോട് കൂട്ടുകൂടാൻ തുടങ്ങിയിരുന്നു. ഒരു ചെറു ചിരിയോടെ അവനോട് സംസാരിക്കുമ്പോഴും, അവളുടെ  കഥ പറയുന്ന കണ്ണുകളും തിളങ്ങുന്ന കവിളുകളും മുത്ത്‌ പൊഴിക്കാനൊരുങ്ങുന്ന ചുണ്ടുകളും അയാളുടെ ശ്രദ്ധയെ അവളുടെ മുഖത്ത് നിന്നു പറിച്ചു മാറ്റാൻ അനുവദിച്ചില്ല.

വാരാന്ത്യമായത് കൊണ്ട് ട്രെയിൻ  വന്നപ്പോൾ  നല്ല തിരക്കുണ്ടായിരുന്നു.  അവന്‍റെയും അവളുടെയും കൈ പിടിച്ചു ഒരു വിധം അയാൾ ട്രെയിനിനടുത്തെത്തി. ബോഗി കണ്ടു പിടിച്ച്  അവളെ ട്രെയിനിലേക്ക് കയറ്റിയപ്പോഴേക്കും തിരക്കിൽ അയാളുടെ  കൈ വിട്ട് അവൻ ഒത്തിരി പുറകിലായി... തിരഞ്ഞു നോക്കുമ്പോൾ അല്പം ദൂരെയായി ചുറ്റും നടക്കുന്നതൊന്നും അറിയാതെ അവൻ പവക്കുട്ടിയുമായി കളി പറയുന്നത് അയാൾക്ക് കാണാനായി... ആ തിരക്കിൽ, മുന്നിലെ ജനാലയിൽ കൂടി തന്നെ നോക്കുന്ന അവളിലെ കൊച്ചു സുന്ദരിയെയും പിന്നിൽ കളിയിൽ  മുഴുകിയ  അവനെയും അയാൾ മാറിമാറി നോക്കി...  തിരക്കിൽ പെട്ടിട്ടെന്നപോലെ അയാളുടെ കാലുകൾ ട്രെയിനിനുള്ളിലേക്ക് ചലിച്ചു... 

പുതിയ താവളങ്ങൾ തേടി തീവണ്ടി ഓടിത്തുടങ്ങിയപ്പോൾ അവനിൽ നിന്നു തന്നിലേക്ക്‌ നീളുന്ന നൂറു ചോദ്യങ്ങളുടെ കൂർത്ത കണ്ണുകളെ അവഗണിച്ചു കൊണ്ട്,  അവളോട് പറയാനുള്ള മുടന്തൻ ന്യായങ്ങൾ കണ്ടെത്തി അയാളുടെ മനസ്സും ഓടാൻ തയ്യാറായി....


Nov 15, 2013

ഒരു നിമിഷം...


ലോകാരോഗ്യ സംഘടനയുടെ ഒരു വർഷം മുൻപുള്ള രേഖകൾ പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും  1,70,000 പേർ ആത്മഹത്യമൂലം മരണപ്പെടുന്നുവെന്ന് കണക്കാക്കപ്പെടുന്നു. . . ഇന്ത്യയിലെതു   ലോകത്തിലെ മൊത്തം ആത്മഹത്യാനിരക്കിന്‌ അല്പം മുകളിലാണെന്നത്  ആശങ്കാജനകമായ വസ്തുത ആണ്.  ഇതിൽ കൂടുതലും പുരുഷന്മാർ ആണെന്നത് സ്വതവേ ധൈര്യശാലികളായി മുദ്രകുത്തപ്പെട്ട പുരുഷപ്രജകൾക്ക് അല്പമെങ്കിലും അതിശയകരം ആയേക്കാം. ആത്മഹത്യയിലൂടെ മരിക്കുന്നവരിൽ ഭൂരിഭാഗവും പതിനഞ്ചിനും ഇരുപത്തൊൻപതിനും ഇടയിൽ പ്രായമുള്ളവർ ആണെന്ന് വസ്തുതകൾ വെളിപ്പെടുത്തുമ്പോൾ, നമ്മുടെ യുവാക്കൾക്ക് ജീവിതത്തോടു ഇത്രമാത്രം നൈരാശ്യം തോന്നാൻ കാരണം എന്തെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
 
ചിലർ സാമ്പത്തികബാധ്യതകൾക്കു മുന്നിൽ മുട്ട് കുത്തുമ്പോൾ, ചിലർക്ക് കുടുംബബന്ധങ്ങളിലെ ആലോസരങ്ങളും, മറ്റു ചിലർക്ക്പഠനത്തിൽ നേരിടേണ്ടി വന്ന പരാജയവും, തൊഴിൽരംഗത്തെ വെല്ലുവിളികളെ അതിജീവിക്കാനുള്ള മനക്കരുത്തില്ലായ്മയും മാറാരോഗവും,  മാസസിക പ്രശ്നങ്ങളും, പ്രണയ നൈരാശ്യവും കാരങ്ങങ്ങളുടെ നീണ്ട നിരയിൽ  പ്രദർശിപ്പിക്കാനുണ്ടാകും. കാരണങ്ങൾക്കു വേണ്ടി കണ്ടെത്തപ്പെടുന്ന കാരണങ്ങൾ മാത്രമല്ലേ ഇവയിൽ പലതും എന്ന് ഒരു നിമിഷത്തെ പുനർചിന്തയ്ക്ക് അവസരം കൊടുത്തവരിൽ പലർക്കും തോന്നിയിട്ടുണ്ടാകാം.

ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന , അല്ലെങ്കിൽ അത്മത്യയുടെ  വഴിയിൽക്കൂടി ഒരിക്കലെങ്കിലും സഞ്ചരിച്ചാലോ എന്ന് ആലോചിക്കാൻ സാധ്യതയുള്ള  "സ്വാർത്ഥ"രോട് എനിക്ക് പറയാനുള്ളത് "ഒരു നിമിഷം" ചിന്തിക്കൂ എന്നാണ്;  കഴിഞ്ഞ കാലത്തെ പറ്റിയല്ല, എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നല്ല; ഇത് എങ്ങനെ ഒഴിവാക്കാമായിരുന്നു എന്നുമല്ല; ശരി - തെറ്റുകളുടെ വിശകലനവുമല്ല... മറിച്ച്, നിങ്ങൾ മരിച്ചശേഷം എന്തൊക്കെ സംഭവിച്ചേക്കാം എന്നാണ്. ഇനി വിവരിക്കുന്ന കാര്യങ്ങൾ എല്ലാം ഒരു പക്ഷെ ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുന്ന ഒരാൾക്ക് ആദ്യമായി ചിന്തിച്ചെടുക്കാൻ പറ്റിയില്ലെന്നു വരാം. അതുകൊണ്ട്  ഈ ചിന്തകളെ ഇന്നേ നിങ്ങളുടെ മനസിലേക്ക് കുത്തി വയ്ക്കാൻ ഒരു എളിയ ശ്രമം ഞാൻ നടത്തുകയാണ്; ഭാവിയിൽ ഒരാൾക്കെങ്കിലും ഉപകാരമാകട്ടെ  ഒരു നിമിഷത്തെ ഈ ചിന്തകൾ, എന്ന പ്രാർത്ഥനയോടെ തുടങ്ങട്ടെ...

മാർഗം എന്തുമായിരുന്നിരിക്കട്ടെ നിങ്ങൾ മരിച്ചു കഴിഞ്ഞിരിക്കുന്നു; ക്ഷമിക്കണം... സ്വാഭാവിക മരണം അല്ല, ആത്മഹത്യ ചെയ്തിരിക്കുന്നു. സംഭവ സ്ഥലം സ്വഗൃഹം ആണെന്നിരിക്കട്ടെ; സ്വന്തം മുറി. വിഷം കഴിക്കുകയോ ഞരമ്പ്‌ മുറിക്കുകയോ ആണെങ്കിൽ മുഖഭാവം അല്പം മെച്ചമായിരിക്കും. ഇനി ഫാനിൽ തൂങ്ങിക്കിടക്കുകയാണെങ്കിൽ പോലീസ് എത്തും വരെ നിങ്ങളുടെ തുറിച്ച കണ്ണുകളെക്കാൾ തീക്ഷ്ണമായ നോട്ടങ്ങൾ സഹിക്കേണ്ടി വരും. ഹിന്ദു വിശ്വാസ പ്രകാരം ഗതികിട്ടാ പ്രേതമായി ഇതെല്ലാം കാണാനുള്ള അവസരം നിങ്ങൾക്ക് കിട്ടുന്നതായിരിക്കും. ഏതെങ്കിലും റെയിൽ പാളത്തിലോ പുഴയിലോ ആണ് അന്ത്യമെങ്കിൽ, തെരുവ് നായ്ക്കൾക്ക് കടിച്ചു കീറാൻ നിങ്ങളെറിഞ്ഞു കൊടുത്ത ശരീരം തിരിച്ചറിയാൻ പരിചയക്കാർ പോലും ബുദ്ധിമുട്ടും. സംസ്കരിക്കാൻ ഏതൊക്കെ ശരീരഭാഗങ്ങൾ കിട്ടുമെന്ന് കണ്ടു തന്നെയറിയാം.

നിങ്ങൾക്കറിയാവുന്നതു പോലെ അടുത്ത ഘട്ടം  പോസ്റ്റ്‌മോർട്ടം ആണ്. നെടുകെ കീറി മുറിക്കാൻ കിടന്നു കൊടുത്തെ നിവർത്തിയുള്ളൂ. ഓരോരോ അവയവങ്ങളായി പരിശോധിക്കുമ്പോൾ, ഏതോ ചലന ചിത്രത്തിലെ നായകനോ നായികയൊ ആകാനുള്ള അസുലഭ അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് മറക്കരുത്. ഇനി ഭാഗ്യമുണ്ടെങ്കിൽ ജീവിച്ചിരിക്കുമ്പോൾ കിട്ടാതെ പോയ പ്രശസ്തിയും കിട്ടാം; ഞരമ്പു രോഗിയായ ഒരു ആശുപത്രി ജീവനക്കാരന്‍റെ  സഹായത്താൽ മൊബൈൽ ചിത്രമായി പ്രചരിക്കുകയോ, അല്പം റേഞ്ച് കൂടുതലാണെങ്കിൽ ഏതെങ്കിലും ചൂടൻ മാഗസിനുകളുടെ കവർ ചിത്രമാകാനോ പോണ്‍ സൈറ്റുകളുടെ ഹോട്ട് ക്ലിക്ക് ഐറ്റം ആകുകയോ ഒക്കെ ചെയ്യാം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാണക്കേടിന് കാരണമായതിൽ അപ്പോൾ നിങ്ങൾ അഭിമാനം കൊള്ളില്ലേ!!!

എല്ലാ നടപടികളും പൂർത്തിയാക്കി ശവശരീരം വീട്ടിലെത്തിച്ചാൽ പിന്നെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുകളുടെയും അരങ്ങേറ്റമായി... പലരുടെയും ക്യാമറക്കണ്ണുകൾ നിങ്ങളെ പല ആങ്കിളുകളിൽ  പകർത്തിയെടുക്കുമ്പോൾ നൂറുനൂറു ചോദ്യശരങ്ങൾക്ക് മുന്നിൽ തലകുനിച്ചു ഉത്തരമില്ലാതെ നില്ക്കുന്ന കുടുംബാംഗങ്ങളെ  നിങ്ങൾക്ക് വ്യക്തമായി കാണാം. നിങ്ങൾ ഒരു പുരുഷനാണെങ്കിൽ ആ കുടുംബത്തിനു നഷ്ടപ്പെട്ടത് എന്നെന്നെക്കുമുള്ള ഒരു കൈത്താങ്ങാണ്. നിങ്ങൾ ബധിരനല്ലെങ്കിൽ  കേൾക്കൂ അവർ പറയുന്നത്.. "ഒരു വാക്ക് ഞങ്ങളോട് പറയാമായിരുന്നില്ലേ ? ഞങ്ങൾ എന്ത് വേണമെങ്കിലും ചെയ്യുമായിരുന്നില്ലെ? എന്തിനാ ഇങ്ങനെ ഒരു സാഹസം കാട്ടിയത്?" ... നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ഒരാൾ പോലും അവശേഷിക്കുന്നില്ല എന്ന് ഇപ്പോഴും നിങ്ങൾക്ക് തോന്നുന്നു എങ്കിൽ, ഈ വിലപിക്കുന്നവരും നിങ്ങളുടെ പാത പിന്തുടരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

ഇനി നിങ്ങൾ ഒരു പെണ്‍കുട്ടി/ സ്ത്രീ ആണെങ്കിൽ, നിങ്ങളുടെ കുടുംബത്തോട് ഇതിൽ കൂടുതൽ ക്രൂരത വേറെ ആർക്കും ചെയ്യാനാവില്ല എന്ന് ഇനിയുള്ള ചുരുക്കം നിമിഷങ്ങളിൽ നിന്ന് മനസ്സിലാകും. അഭിനന്ദനങ്ങൾ...മൊബൈൽ ക്യാമറകൾക്ക് നിങ്ങൾ കൂടുതൽ ആവശ്യക്കാരിയായി കഴിഞ്ഞിരിക്കുന്നു. ഉടമസ്ഥനേതെന്നു തിരിച്ചറിയാനാകാത്ത ചോദ്യങ്ങളിൽ ചിലത് ഇങ്ങനെ ആയിരിക്കും!!!

"പെണ്ണിന് പ്രേമം (ഏറ്റവും മാന്യമായ ആയ വാക്ക്) വല്ലതുമുണ്ടായിരുന്നോ?

"വല്ല എടാകൂടവും ഒപ്പിച്ചിട്ടാണോ?" - അവിഹിതഗർഭത്തിനു നാട്ടിൽ ഇങ്ങനെയാണ് സംബോധന മിക്കപ്പോഴും...

"ഇനി ഏതെങ്കിലും ബ്ലാക്ക്‌മൈലിംഗിലും പെട്ടോ? ഇന്നത്തെ പിള്ളേരുടെ ചാറ്റിങ്ങും ഡേറ്റിങ്ങും ഇത്തിരി കൂടുതലാണ്... മൊബൈലിലും സൈറ്റിലും ഒക്കെ പടം വരുമ്പോൾ മാത്രമേ നമ്മളറിയുള്ളൂ ഇവൾ ഇത്തരക്കാരി ആയിരുന്നെന്ന്‌..."

പാവം വീട്ടുകാർ, നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി അറിയാമായിരുന്നുവെങ്കിൽ  നിങ്ങളെ ഈ അവസ്ഥയിൽ അവർക്ക് കാണേണ്ടി വരുമായിരുന്നില്ല! ഇനി അവർ തലയിൽ മുണ്ടിട്ട് നടക്കട്ടെ... ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു വയ്ക്കട്ടെ... അല്ലാ! ഇനിയും നിങ്ങൾക്ക് ഒരു കൂസലും ഇല്ലെന്നോ! നിങ്ങൾ ചെയ്തത് ശരി തന്നെ എന്ന് ഇപ്പോഴും വിശ്വസിക്കുന്നു!!!

അപ്പോൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാം... അന്വേഷണം തുടങ്ങുകയായി; മൊബൈൽ കാൾസ്, എസ്‌ എം എസ്സെസ്, ഇ മെയിൽസ്‌, ചാറ്റ് ഹിസ്റ്ററി.... പാസ്സ്‌വേർഡ്‌ ക്രാക്ക് ചെയ്യാൻ സൈബർ സെല്ലിന് അധികം പണിപ്പെടേണ്ട ആവശ്യമൊന്നുമില്ല. നിങ്ങൾ ആണായാലും പെണ്ണായാലും ഏതു പാതാളത്തിൽ കുഴി കുത്തി മൂടിയിട്ടിട്ടാണ് ചാവാൻ പോയതെങ്കിലും, എല്ലാം കുഴി മാന്തി എടുക്കും.  ആരോടൊക്കെ സംസാരിച്ചു, എന്തൊക്കെ മെസ്സേജ് ചെയ്തു, എങ്ങനെയൊക്കെയായിരുന്നു മെയിലിംഗും ചാറ്റിങ്ങും... നല്ല ചരിത്രവും ഇനി അല്പം മോശമായ ചരിത്രവും (ഉണ്ടെങ്കിൽ) എല്ലാം വടക്കാൻ പാട്ടിനേക്കാൾ കേൾവി കേൾക്കുമെന്നതിൽ നിങ്ങൾ പോലും മറുപക്ഷം പറയില്ല. കുടുങ്ങേണ്ടവർ കുടുങ്ങുമെന്ന് വിചാരിക്കാം; പക്ഷെ...  ചില നിരപരാധികളും നാണം കെടുമെന്നുറപ്പ്. സ്ഥിരം ഫോണ്‍ ചെയ്യുമായിരുന്ന നല്ല സുഹൃത്ത്‌, വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം കഷ്ടകാലത്തിന് നിങ്ങൾക്ക് മരിക്കാൻ തോന്നിയ ദിവസം അധികനേരം സംസാരിച്ച നല്ല മനസ്സുള്ള ബന്ധുവോ സുഹൃത്തോ, ഇവരൊക്കെ അനുഭവിക്കേണ്ടി വരുന്നത് ചെറിയ ബുദ്ധിമുട്ടുകൾ ആയിരിക്കില്ല. ഇപ്പോൾ ഒരു പക്ഷേ നിങ്ങൾ കരുതുമായിരിക്കും, "അതിനു ഞാനെന്തു ചെയ്യാനാണ് ; ഞാൻ മരിച്ചു പോയില്ലേ!!!" സ്വന്തം കുടുംബത്തിനു വേണ്ടി ചെലവഴിക്കേണ്ട വിലപ്പെട്ട സമയം ചെയ്യാത്ത തെറ്റിന് ക്രൂശിതരായി നിയമത്തിന്‍റെ കുരുക്കഴിക്കാൻ അവർക്ക് വിനിയോഗിക്കേണ്ടി വരുമ്പോഴും നിങ്ങൾ ആശ്വസിക്കുമോ എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷപെട്ടു എന്ന്?

ആത്മഹത്യയിൽക്കൂടി നിങ്ങളുടെ ഉദ്ദേശ്യം എന്തായിരുന്നു; ഒരു രക്ഷപെടലിനപ്പുറം നിങ്ങളെ മരണത്തിലേക്ക് നയിച്ചവർ എന്നു നിങ്ങൾ കരുതുന്നവരുടെ കണ്ണുനീരും കഷ്ടപ്പാടും ആയിരുന്നോ! അവർ വേദനിക്കുന്നുവെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ പരാജയപ്പെടുകയല്ലേ! നിങ്ങളുടെ നിഗമനങ്ങളിൽ എവിടെയൊക്കെയോ പാളിച്ചകൾ സംഭവിച്ചെന്നു അംഗീകരിക്കേണ്ടി വരില്ലേ! ഇനി നിങ്ങളാൽ കുറ്റാരോപിതരായ വർഗ്ഗം നിങ്ങളുടെ മരണത്തിൽ സന്തോഷിക്കുന്നെങ്കിൽ, ഈ മരണത്തിനെന്തർത്ഥം; വ്യർത്ഥമായിപ്പോയില്ലേ ഈ എടുത്തു ചാട്ടം? ഇല്ല എന്നാണുത്തരമെങ്കിൽ ഇനി കാര്യങ്ങളെ അല്പം വൈകാരികമായി സമീപിക്കാം.

സന്ദർശകരുടെ തിരക്കുകളൊഴിഞ്ഞ നിങ്ങളുടെ വീട് ഒന്ന് സങ്കല്പിക്കാം. ഊണ് മേശയിൽ നിരത്തി വച്ചിരിക്കുന്ന പ്രിയപ്പെട്ട ആഹാരം നിങ്ങളെ നോക്കി പല്ലിളിക്കും. അഹങ്കാരത്തിന്‍റെ ഫലം, അല്ലാതെന്തു പറയാൻ ഇനി ഇതൊക്കെ കണ്ടു വെള്ളമിറക്കാൻ മാത്രമേ ഗതികിട്ടാ പ്രേതമായ നിങ്ങൾക്ക് വിധിയുള്ളു.. ഊണ് മേശയ്ക്കു ചുറ്റിലും എല്ലാവരും കൂടുമ്പോൾ 'ഒരാളുടെ കുറവ്' നിങ്ങൾക്ക് കാണാൻ കഴിയുന്നുവെങ്കിൽ, അത് അനുഭവിക്കുന്നവരാണ് അവിടെയിരിക്കുന്നവർ. നിങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും നിമിത്തമായി അവരുടെ മുന്നിലെത്തുമ്പോളൊക്കെ , കണ്ണുനീരിന്‍റെ ഉപ്പുരസം രുചിക്കാതെ ആ ദിനം കടന്നു പോകില്ല എന്നുറപ്പല്ലേ?

നിങ്ങളുടെ കാരണങ്ങൾ നിസ്സാരമായിരുന്നു എന്നു തോന്നിപ്പിക്കുന്ന നിമിഷങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമ്പോൾ, ആഗ്രഹിച്ചാൽ പോലും ഒന്ന് ആശ്വസിപ്പിക്കാനോ പ്രതികരിക്കാനോ ആകാതെ നിസ്സഹായമായി നോക്കി നില്ക്കേണ്ടി വരുമ്പോൾ എങ്കിലും നിങ്ങൾ തിരിച്ചറിയുമോ, നിങ്ങൾ ജീവിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനെ എന്ന്???

വൈകിയിട്ടില്ല.... ഒരു നിമിഷം ചിന്തിക്കൂ...